നീലവെളിച്ചം – സിനിമാനിരൂപണം

വൈക്കം മുഹമ്മദ് ബഷീറിന്റെ അതേ പേരിലുള്ള കഥ/തിരക്കഥ അവലംബമാക്കി ആഷിക് അബു സംവിധാനം ചെയ്ത “നീലവെളിച്ചം” എന്ന സിനിമ കണ്ടു. സിനിമ പൊതുവേ എനിക്കിഷ്ടപ്പെട്ടു.

സിനിമ തീയേറ്റർ റിലീസ് ആയ ഇടയ്ക്ക് “ഭാർഗ്ഗവീനിലയം” ഒന്നുകൂടി കാണുകയുണ്ടായി. യൂട്യൂബിൽ ഇപ്പോഴുള്ള അതിന്റെ പ്രിന്റ് മികച്ചതാണ്. അതുകൊണ്ട് മുമ്പു കണ്ടതിനേക്കാൾ ആസ്വാദ്യമായിരുന്നു അത്. “ഭാർഗ്ഗവീനിലയ”ത്തേപ്പറ്റി ഇനി എഴുതാനും പറയാനുമൊന്നും ബാക്കിയില്ല, അതുകൊണ്ട് അതിനു മുതിരുന്നില്ല.

“നീലവെളിച്ചം” വീട്ടിലിരുന്ന് ആമസോൺ പ്രൈമിലാണ് കണ്ടത്. സിനിമയുടെ തുടക്കം തന്നെ ഭാർഗ്ഗവീനിലയം എന്ന ബംഗ്ലാവിന്റെ വൈഡ് ഷോട്ട് ആണ്. ആ രംഗത്തിന്റെ പ്രകാശവിന്യാസം കണ്ടയുടൻ വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്തു – കാരണം ആ ഫ്രേമിന്റെ അരികുകളിലും ചെടികൾ, മരങ്ങൾ, കിണർ, കരിയില എന്നിവയുടെ ഇരുണ്ട silhouettes കാണാമായിരുന്നു. വീട്ടിലെ ലൈറ്റുകൾ ഓൺ ആണെങ്കിൽ സിനിമയുടെ ടോട്ടാലിറ്റി മിസ്സ് ആകുമെന്നതിനുള്ള സൂചന ആദ്യമേ കിട്ടി. അതിനു തന്നെ ഒരു സല്യൂട്ട്!

എന്നാലും ഇരുട്ടിലെ രംഗങ്ങൾ അല്പം over-lit (അമിതപ്രകാശിതം) ആയിത്തന്നെ തോന്നി. ആഷിക് അബുവിന്റെ ഒരു ഇന്റർവ്യൂവിൽ (“The cue” channel, YouTube) ഒരു സീനിലെ പ്രധാനാംശങ്ങളെ മാത്രം കാണിക്കാതെ വിശാലമായ ഒരു കോണ്ടക്സ്റ്റ് കാണിക്കാനാണ് ശ്രമിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറേയിടങ്ങളിൽ (മിക്ക വാതിൽപ്പുറരംഗങ്ങളിലും) വൈഡ് ഫ്രേമുകൾ ഉൾപ്പെടുത്തിയത് അതുകൊണ്ടായിരിക്കണം. പക്ഷേ രാത്രി സീനുകളിൽ ആ അനുഭവം പകരാനായി വലിയൊരു ഏരിയ പ്രകാശിപ്പിച്ചിട്ടുണ്ട്. ഞാനിത് താരതമ്യപ്പെടുത്തുന്നത് “ജല്ലിക്കെട്ടി”ലെ രാത്രിസീനുകളുമായിട്ടാണ്. ജല്ലിക്കെട്ടിൽ ഇരുട്ടിന്റെ കറുപ്പും നാടകീയതയും ദുരൂഹതയും ഒട്ടും ചോരാതെ വൈഡ് ഷോട്ടുകൾ എടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഈ രണ്ടു സിനിമകളുടേയും ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ്. അതുകൊണ്ട് ഈ വ്യത്യാസം സംവിധായകന്റെ കാഴ്ചപ്പാടിന്റെ വ്യത്യാസമാകാനാണ് സാധ്യത.

സിനിമയേപ്പറ്റി വന്ന പ്രധാന വിമർശനം മഹാ ബോറാണ് എന്നതാണ്. അല്ലെങ്കിലും ഏകാന്തത വിരസമാണ്, വരിഞ്ഞുമുറുക്കുന്നതാണ്, കുത്തിനോവിക്കുന്നതാണ്, വിഹ്വലമാണ്, അസഹ്യമാണ്. ഒട്ടും എന്റർട്ടെയ്നിങ്ങ് അല്ല. പക്ഷേ ഒരു വിനോദ ഉല്പന്നം എന്ന നിലയിൽ “ഭാർഗ്ഗവീനിലയ”വും “നീലവെളിച്ച”വും അതിനെ ആസ്വാദ്യമായ കലാരചനയാക്കാൻ ശ്രമിച്ചിട്ടുണ്ട്, വ്യത്യസ്തമായ രീതികളിലാണെന്നേയുള്ളൂ.

“ഭാർഗ്ഗവീനിലയം” ആശ്രയിച്ചത് രംഗങ്ങളിലെ നാടകീയത, മികച്ച ഛായാഗ്രഹണം, വ്യത്യസ്തമായ ഇമ്പമുള്ള ഗാനങ്ങൾ, രംഗങ്ങളിലെ നാടകീയത (അഭിനയത്തിലും ശബ്ദത്തിലും), ചെറിയ പരീക്കണ്ണ്/കുതിരവട്ടം പപ്പു എന്നിവരുടെ സാമാന്യം ദീർഘമായ ഹാസ്യരം‌ഗങ്ങൾ എന്നിവയാലാണ്. “നീലവെളിച്ച”മാകട്ടെ, ചിത്രീകരണം, ശബ്ദലേഖനം എന്നിവയുടെ സാങ്കേതികത്തിവ് അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാവന എന്നിവയേയാണ് ആശ്രയിച്ചത്. നാടകീയതയുള്ള രം‌ഗങ്ങൾ “നീലവെളിച്ച”ത്തിൽ നന്നേ കുറവാണ് (അതു കൊണ്ടുവരാൻ ശ്രമിച്ച രണ്ടിടങ്ങളെങ്കിലും ബാലിശമായി – ഒന്ന് ‘ഏകാന്തതയുടെ അപാര തീരം’ എന്ന പാട്ടിന്റെ അവസാനം കൊണ്ടുവന്ന ഡിജിറ്റൽ ഇഫക്റ്റ്, രണ്ട് അവസാന സീനിൽ കിണറ്റിനുള്ളിൽ നിന്ന് പറന്നു പൊങ്ങുന്ന കടലാസുകൾ, അതും മഴയത്ത്).

“ഭാർഗ്ഗവീനിലയ”ത്തിന് ലഭിച്ച പൊതു സ്വീകാര്യത “നീലവെളിച്ച”ത്തിന് കിട്ടാതിരുന്നതിനുള്ള ഒരു കാരണം ഈ വ്യത്യാസങ്ങളാണെന്നു തോന്നുന്നു.

“ഭാർഗ്ഗവീനിലയ”ത്തിൽ ചില രംഗങ്ങളിലെ നിഗൂഢതയ്ക്കും ഭയാനകതയ്ക്കും മിഴിവേകാൻ ഉയർന്ന ശബ്ദത്തിലുള്ള പശ്ചാത്തലസംഗീതം ഉപയോഗിച്ചിട്ടുണ്ട്. ഗാനങ്ങളിൽ വരികൾക്കിടയിലുള്ള ഉപകരണസംഗീതവും ഉച്ചസ്ഥായിയിലുള്ള നാടകീയത മുഴങ്ങുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. “നീലവെളിച്ച”ത്തിൽ ആ സൌണ്ട് ഇഫക്റ്റ് ഇല്ല. ഗാനങ്ങൾക്കെല്ലാം അകമ്പടിയായി സോഫ്റ്റ് മ്യൂസിക് ആണ് ഉള്ളത്. ക്ലൈമാക്സിലൊഴികെ ഏതാണ്ടെല്ലായിടത്തും പതിഞ്ഞ ഉപകരണസംഗീതമാണ്. പൊതുവേയുള്ള വിരസത അകറ്റുന്നതിന് ഈ സോഫ്റ്റ് മ്യൂസിക് തടസ്സമായി. പ്രേക്ഷകർ പൊതുവേ ദൃശ്യങ്ങളേക്കാൾ ശബ്ദങ്ങളോട് പ്രതികരിക്കുന്നവരാണെന്നു തോന്നുന്നു. ബഹളം കൂടുതലുള്ള കമേഴ്സ്യൽ ആക്ഷൻ ചിത്രങ്ങൾ വിജയിക്കുന്നത് അതുകൊണ്ടായിരിക്കാം.

“ഭാർഗ്ഗവീനിലയ”ത്തിലെ ഹാസ്യരംഗങ്ങൾ “നീലവെളിച്ച”ത്തിൽ പാടേ ഒഴിവാക്കിയിട്ടുണ്ട്. ബഷീർ എഴുതിയ തിരക്കഥയിൽ ഈ രംഗങ്ങൾ ഒരുപക്ഷേ ഇല്ലായിരുന്നിരിക്കാം (ഞാൻ തിരക്കഥ വായിച്ചിട്ടില്ല, പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് അറിയുന്നു). അതു പോയതോടെ സിനിമയിലെ ചലനാത്മകമായ ഭാഗങ്ങൾ പാടേ ഇല്ലാതായി. പ്രേക്ഷകരെ പെട്ടന്ന് ഡിസ്കണക്റ്റ് ചെയ്യാൻ അതും ഒരു കാരണമായിട്ടുണ്ടാകാം.

ഇതുപറയുമ്പോൾ ഓർക്കുന്നത് മറ്റൊരു കാര്യമാണ്. ദൃശ്യപരമായി അത്യുജ്ജ്വലമായിരുന്ന മാർട്ടിൻ സ്കോർസേസിയുടെ “ഹ്യൂഗോ” എന്ന ചിത്രം ബോക്സ് ഓഫീസിൽ ഒരു പരാജയമായിരുന്നു. IMDBയിൽ ചിലരുടെ അഭിപ്രായം വായിച്ചപ്പോൾ മനസ്സിലായത്, കഥാപാത്രങ്ങൾ തമ്മിൽ വൈകാരികമായി യാതൊരു കണക്ഷനും കാണാൻ കഴിയാത്തതുകൊണ്ടാണ് മിക്ക പ്രേക്ഷകർക്കും ആ സിനിമ രസിക്കാതെ പോയത് എന്നാണ്. ചതുരംഗക്കളത്തിലെ കരുക്കളേപ്പോലെ കൃത്യമായ നീക്കങ്ങൾ നടത്തുകയും അതിനെ ബൌദ്ധികമായി നിയന്ത്രിച്ച് പരിണതഫലത്തിലേയ്ക്കെത്തിക്കുകയും ചെയ്യുന്ന ക്രാഫ്റ്റിന് അതിന്റേതായ സൌന്ദര്യമുണ്ട്. പക്ഷേ അതാണോ കല, എന്നു ചോദിച്ചാൽ ബുദ്ധിമുട്ടാകും. ദൃശ്യശബളിമയും ബൌദ്ധികതയും കണ്ട് ഇമ്പ്രസ്സ്ഡ് ആകുന്ന പ്രേക്ഷകർക്കായി സിനിമയെടുക്കുന്നത് സാമ്പത്തികമായി വിഡ്ഢിത്തമാണ്.

“നീലവെളിച്ച”ത്തിനും ഈ പ്രശ്നമുണ്ട്. “ഭാർഗ്ഗവീനിലയ”ത്തിലെ നാണു ഒഴികേയുള്ള എല്ലാ കഥാപാത്രങ്ങളും നന്നായി രൂപപ്പെടുത്തിയവയാണ്. നാണുവിനെ മനഃപൂർവ്വം ദുരൂഹമാക്കി വെച്ചിരിക്കുന്നതാണ്. “നീലവെളിച്ച”ത്തിൽ ആ ഒരു തികവ് കഥാകാരനും നാണുവിനും മാത്രമേ കിട്ടിയുള്ളൂ. മറ്റുള്ളവരെല്ലാം സ്ക്രീനിൽ തെളിഞ്ഞുമാഞ്ഞു പോകുന്ന തുണയാളുകൾ മാത്രമായിപ്പോയി. ഭാർഗ്ഗവിയും ശശികുമാറും കുറേക്കൂടി സ്ക്രീൻ ടൈം കിട്ടിയ കഥാപാത്രങ്ങളായിട്ടുകൂടി. ആർക്കും ആരുമായിട്ടും ഗാഢമായോ അധികകാലമായോ ബന്ധമില്ലാത്തതുപോലെ. എനിക്കത് അലോസരമൊന്നും ഉണ്ടാക്കിയില്ല, പക്ഷേ വൈകാരികമായി സിനിമ കാണുന്നവർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല.

എനിക്ക് ഈ സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് റോഷൻ മാത്യുവിനേയാണ്. മുമ്പൊരിക്കലും കാണാത്തവിധം സ്നിഗ്ധവും ആർദ്രവുമായ നോട്ടവും സംസാരവുമാണ് അദ്ദേഹത്തിന്റേത്. നാണു ശശിയെ പരിചയപ്പെടാൻ വരുന്ന സീനിൽ പുള്ളി ശരിക്കും കസറി! പോസ്റ്റ്മാനായി വന്നയാളാണ് നന്നായിത്തോന്നിയ മറ്റൊരാൾ. ടൊവീനോ അദ്ദേഹത്തിനെ ഏല്പിച്ച ഏകാന്തപഥികനായ കഥാകാരന്റെ റോൾ കൃത്യമായി ചെയ്തു. മധുവിനേപ്പോലെ ചിരിച്ചും ഞെട്ടിയും നാലുപാടും നടക്കുന്നയാളല്ല, ഒരു quiet, brooding and defensive demeanor ഉള്ള ഒരാളായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന് കുറേക്കൂടി റിയലിസ്റ്റിക് ആയ കാലിബ്രേഷനാണ് ടൊവിനോയുടേത്.

നിരാശപ്പെടുത്തിയത് നിർണ്ണായക കഥാപാത്രങ്ങളായ റിമയും ഷൈനുമാണ്. ഷൈൻ ആ റോളിന് പറ്റിയ ആളേ അല്ല. വിശേഷിച്ച് ടൊവിനോയുമായി താരതമ്യപ്പെടുത്തുമ്പോൾ. കുറേക്കൂടി വലിപ്പവും കരുത്തുമുള്ള ആളെ ആ റോളിന് പരിഗണിക്കാമായിരുന്നു. “അനുരാഗ മധുചഷകം” ഡാൻസ് കണ്ട് കമെന്റടിച്ച പിള്ളേരെ ഷൈൻ വന്ന് ഭീഷണിപ്പെടുത്തുന്ന സീൻ മഹാ കോമഡിയായിപ്പോയി. എലുമ്പൻ ഷൈനും ഘടാഘടിയന്മാരായ മൂന്ന് കോളേജ് യുവാക്കളും! അറുപതുകളിലെ ജന്മി പേശീബലം കൊണ്ടു മാത്രമല്ല, ആൾബലം കൊണ്ടും ഭീകരനാകാം എന്ന കാര്യം അവഗണിക്കുന്നില്ല, എന്നാലും. ക്ലൈമാക്സിൽ ടൊവിനോയുമായുള്ള മൽപ്പിടിത്തത്തിലൊക്കെ ഒരു വിശ്വാസ്യതയുമില്ല. “ഭാർഗ്ഗവീനിലയ”ത്തിലെ പി.ജെ. ആന്റണി എത്രമേൽ ഭയങ്കരനായിരുന്നു! (റിമയേപ്പറ്റി ഒന്നും തന്നെ പറയുന്നില്ല)

മറ്റൊരു ന്യൂനതയായി തോന്നിയത് ഈ സംഭവങ്ങളെ ഒരു നാടുമായി ബന്ധപ്പെടുത്തിയില്ല എന്നതാണ്. ഒരു നാടിനേയും നാട്ടുകാരേയും കാണിക്കുമ്പോൾ അവരുടെ ആകൃതിയും ഭാഷയും ശരീരഭാഷയുമൊക്കെ കൊണ്ടുവരാൻ സാധിക്കും. ഇതിൽ അച്ചടിഭാഷ സംസാരിക്കുന്ന നാട്ടുകാരാണ് ആകെ. അറുപതുകളിൽ പഠിപ്പുള്ളവരും ഇല്ലാത്തവരും സംസാരിക്കുന്ന രീതി വ്യത്യസ്തമാണ്. ഭക്ഷണരീതി, നടപ്പ് എന്നിവയും. പണിയെടുക്കുന്നവരെല്ലാം ഉറച്ച പേശിയുള്ളവരും വരിതെറ്റിയ കറയുള്ള പല്ലുള്ളവരും വെയിൽ കൊണ്ട് ഇരുണ്ട ശരീരമുള്ളവരുമാണ്. ഇടപെടലുകളിൽ class awareness ഏറെ ഉണ്ടായിരുന്നവരാണ്. അക്കാലത്ത് ജീവിച്ചിരുന്ന മധു ഇപ്പോഴും ഉണ്ട്. ഒന്നു ചോദിച്ചുമനസ്സിലാക്കാമായിരുന്നു. (കുറഞ്ഞപക്ഷം ഉച്ചാരണമെങ്കിലും ശരിക്കാകാമാമായിരുന്നു. “ബാർഗ്ഗവി” എന്നു കേൾക്കുമ്പോഴൊക്കെ ഉലയ്ക്കയെടുത്ത് അടിക്കാൻ തോന്നി. ടിവി, പക്ഷേ നമ്മുടെയാണല്ലോ)

ഇതൊക്കെയാണെങ്കിലും ഈ സിനിമ ഇഷ്ടപ്പെടാൻ കാരണം ഇതിന്റെ പരിഷ്കരിച്ച തിരക്കഥയും ശബ്ദലേഖനവും ചിത്രീകരണവുമാണ്. ഏറെ മിതത്വം പാലിച്ച, കഴിയുന്നത്ര യാഥാർത്ഥ്യബോധത്തോടെ ആവിഷ്കരിച്ച ഒരു പുനർനിർമ്മിതി. അക്കാലത്തെ പ്രകൃതിയുടേയും ഗൃഹ/പരിസരങ്ങളുടേയും പുനർസൃഷ്ടി ഉന്നത നിലവാരം പുലർത്തുന്നു.

ഇത്രയും വലിയൊരു നിരൂപണം എഴുതാനുള്ള ഒരു കാരണം ഇതുപോലുള്ള ധീരമായ പരീക്ഷണങ്ങൾ ഇനിയുമുണ്ടാകണമെന്ന ആഗ്രഹമാണ്. ഗതകാല കലാസൃഷ്ടികൾ വേദങ്ങളേപ്പോലെ മാറ്റങ്ങളനുവദിക്കാതെ ആരാധിക്കപ്പെടേണ്ടതല്ല. ആഖ്യാനങ്ങളും പുനർനിർമ്മിതികളും വേണ്ടതുതന്നെയാണ്. ആഷിക്കിനും ഗിരീഷിനും കൂട്ടർക്കും അതിൽ അഭിമാനിക്കാം!

സിനിമാപിടുത്തം

90s മേക്കിങ്ങും ന്യൂ ജെൻ മേക്കിങ്ങും തമ്മിലുള്ള വ്യത്യാസം.

സീൻ: ഒരു ആക്ഷൻ ഹീറോ കാറിൽ കയറി ഒരു വലിയ വീട്ടിലേയ്ക്ക് വരുന്നു, പോർച്ചിൽ വണ്ടി നിർത്തുന്നു, കാറിൽനിന്നിറങ്ങി വീട്ടിൽ കയറി “കറിയാച്ചൻ എവിടെ” എന്നു ചോദിക്കുന്നു.

ഓൾഡ് ജെൻ: വാദ്യഘോഷബഹളം. ക്യാമറ പൊസിഷൻ ഉമ്മറ വാതിൽ, ഗേറ്റിനെ നോക്കി. കാർ ഗേറ്റു കടന്ന് പോർച്ചിലെത്തുന്നതുവരെ ക്യാമറ പാൻ ചെയ്യുന്നു. കാർ നിർത്തുന്നു ഡോർ തുറക്കുന്നു. കട്ട്. ക്യാമറ പൊസിഷൻ വീടിന്റെ ഉള്ളിൽ, ഉമ്മറവാതിലിൽ നിന്ന് പതിനഞ്ചടി മാറി. കാറിൽനിന്ന് നായകൻ ഇറങ്ങി വാതിലിലൂടെ വീട്ടിനകത്തേയ്ക്കുവരുന്നു, സൂം ക്രമേണ കൂട്ടി നായകന്റെ മുട്ടിനുമുകളിലുള്ള ഭാഗം ഫ്രെയ്മിൽ കൊള്ളുന്ന ലെവലിലെത്തുമ്പോൾ നായകൻ നിൽക്കുന്നു. അദ്ദേഹം കണ്ണുകൾ ഒന്നിടത്തോട്ടും വലത്തോട്ടും വെട്ടിക്കുന്നു. പശ്ചാത്തലസംഗീതം സ്റ്റോപ്പ്. “കറിയാച്ചൻ എവിടെ?”.

ന്യൂ ജെൻ: വീടിനു പുറത്തുള്ള റോഡിൽ കാർ ഓടുന്ന ഹൈ ഡ്രോൺഷോട്ട്. ബേസ് ഗിറ്റാറിന്റെ ഒരു “ദും” ശബ്ദം, പിയാനോയുടെ മൂന്നാം ഒക്റ്റേവിൽ രണ്ട് “ടിം ടിം” ശബ്ദം. കാർ ഗേറ്റു കടന്നു കഴിയുമ്പോൾ കട്ട്. കാർ തിരിഞ്ഞ് പോർച്ചിൽ കയറി, വാതിൽ തുറന്ന്, ഒരു കാൽ പുറത്തു കുത്തി, തല പുറത്തിടുന്നതുവരെ ബൂം ഷോട്ട്, സിങ്ക് സൗണ്ട്, കട്ട്. നായകൻ പുറത്തിറങ്ങുന്നതുമുതൽ സ്റ്റെഡിക്യാം ഫോളോ ചെയ്യുന്നു. ഉമ്മറവാതിൽ കടക്കുന്നതിന് തൊട്ടുമുമ്പോ തൊട്ടുപിന്നാലെയോ ക്യാമറ വട്ടം ചാടി മുന്നിലെത്തുന്നു. നായകൻ വളരേ സ്വാഭാവികമായി തല രണ്ടുവശത്തേയ്ക്കും തിരിച്ച് മുറിമുഴുവൻ നോക്കുന്നു. കട്ട്. നായകന്റെ വ്യൂ ക്യാമറ പാൻ ചെയ്തു കാണിക്കുന്നു. കട്ട്. നായകൻ നേരത്തേ നിന്ന അതേ പൊസിഷനിൽ തല അതേ ആംഗിളിൽ നിന്ന് ഷോട്ട് തുടരുന്നു. “കറിയാച്ചൻ എവിടെ” എന്നു ചോദിക്കുമ്പോഴും നാലുപാടും തലതിരിച്ചുള്ള നോട്ടം തുടരുന്നു.

ഒടിയൻ

ട്രോളന്മാർ ഒന്നടങ്കം ട്രോളിത്തോൽപ്പിച്ച സിനിമയായതുകൊണ്ട് “ഒടിയൻ” ഇതുവരെ കാണാതെ വിട്ടിരിക്കുകയായിരുന്നു. കണ്ടപ്പോൾ “ലൂസിഫറി”ന് ഒട്ടും പിന്നിലല്ലാത്ത ഒരു നല്ല കച്ചവടസിനിമയാണെന്നാണ് തോന്നിയത്.

ട്രോളൻമാർ തോല്പിച്ചു എന്നു പറയുന്നതിനോടൊപ്പം സംവിധായകൻ ശ്രീകുമാർ മേനോന്റെ വിടുവായത്തരങ്ങളും സിനിമയുടെ പരാജയത്തിനു കാരണമായി എന്നു പറയേണ്ടിവരും. പുള്ളി ഏതോ വലിയ വിപണന ശാസ്ത്രജ്ഞനാണെന്ന് പുള്ളിതന്നെ ധരിച്ചുവശായെന്നു തോന്നുന്നു. സാധാരണ മനുഷ്യർ ഒരല്പം സത്യസന്ധതയും പക്വതയും പ്രതീക്ഷിക്കുന്ന ഇടങ്ങളുണ്ട്. എല്ലായിടത്തും ചെന്ന് വിപണനഭാഷയിൽ സംസാരിക്കാൻ തുടങ്ങിയാൽ ആളുകൾ സംശയിക്കാതിരിക്കില്ല. ദാ ഇപ്പോൾ “മഹാഭാരത”ത്തിന്റെ നിർമ്മാണത്തിൽനിന്ന് ഇങ്ങേരുടെ നുണയൻ രീതികളെ ആക്ഷേപിച്ചുകൊണ്ട് നിർമ്മാതാവ് ഇറങ്ങിപ്പോയെന്ന വാർത്തയും വന്നിരിക്കുന്നു!

ഇതൊക്കെയായാലും സിനിമ വലിയൊരു കൂട്ടം ആൾക്കാരുടെ പ്രയത്നഫലമാണ്. ആ നിലയ്ക്ക് ഇത് എല്ലാവരും നല്ലപോലെ ആസൂത്രണം ചെയ്തും അധ്വാനിച്ചും ഉണ്ടാക്കിയ പടമാണ് എന്നാണ് എനിക്കു തോന്നിയത്. പിള്ളേരൊക്കെ ഉഴപ്പിയെങ്കിലും മുതിർന്ന അഭിനേതാക്കളൊക്കെ നല്ലപോലെ അഭിനയിച്ചു. മോഹൻലാലും മഞ്ജുവും പ്രകാശ് രാജും നല്ലപോലെ കഷ്ടപ്പെട്ടിട്ടുണ്ട്. പ്രകാശ് രാജിനുവേണ്ട് ഡബ് ചെയ്ത ഷമ്മി തിലകന്റെ വർക്കിന് കുതിരപ്പവൻ ഒന്നൊന്നും പോരാ. കഥയുടെ പരിസരം – mythical ആയ ‘ഒടിയൻ’ എന്ന ഭീകരനെ സമൂഹത്തിലെ ഒരു (പാരമ്പര്യ കലാകാരനായ) സാധാരണ മനുഷ്യനായി കാണിച്ചതും, കാലാന്തരത്തിൽ അവന്റെ പരിസരങ്ങളിലും ജീവിതാനുഭവങ്ങളിലും വരുന്ന മാറ്റങ്ങളും അവസാനം ‘ഒടിയനെ ഒടിയൻമാരെ വെച്ച് ഒതുക്കുന്ന’ ക്ലൈമാക്സും- എല്ലാം നല്ലപോലെ ആലോചിച്ചുറപ്പിച്ചതാണ്. കഥ/തിരക്കഥാകൃത്തുകൾ അതിന് അഭിനന്ദനം അർഹിക്കുന്നു. മൂർച്ചയുള്ള ആയുധങ്ങൾ പിടിപ്പിച്ച ‘തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്ന’ ഒടിയന്മാരുടെ വേഷവും അതൊക്കെയിട്ടുകൊണ്ടുള്ള സ്റ്റണ്ട് കൊറിയോഗ്രഫിയും നന്നായി.

ആക്ഷൻ സീനുകളിലൊഴികെയുള്ള കാമറ വർക്ക് വളരേ പ്രശാന്തവും കണ്ണിന് ദോഷം വരുത്താത്തതും ആയിരുന്നു. പാട്ടുകളും മോശമായില്ല. ഗ്രാഫിക്സ് നന്നായില്ലെങ്കിലും ഇതിലും മോശം ഗ്രാഫിക്സ് ഉണ്ടായിരുന്ന ‘പുലിമുരുകൻ’ ബോക്സ് ഓഫീസിൽ പണം വാരിയിരുന്നല്ലോ. ശ്രീകുമാർ മേനോൻ തന്നെയാണോ അതോ സഹസംവിധായകരാണോ സിനിമയുടെ മൊത്തത്തിലുള്ള ഘടന രൂപപ്പെടുത്തിയത് എന്നറിയില്ല, എങ്ങനെയായാലും അതിനുള്ള ക്രെഡിറ്റ് മേനോന് കൊടുക്കാൻ മടിയൊന്നുമില്ല. ഒന്നുകിൽ കഴിവുകൾ ആർജ്ജിക്കുക, അല്ലെങ്കിൽ കഴിവുള്ളവരെ കണ്ടെത്തി അവരെ വിശ്വസിച്ചേൽപ്പിക്കുക – രണ്ടും ഒരു നല്ല നേതാവിന്റെ ഗുണമാണ്.

ട്രോളുകൾ വായിച്ച് പടം കാണാതിരിക്കരുത് എന്നാണ് ഞാൻ ഇതിൽനിന്നു പഠിച്ച പാഠം. ഇനിയിപ്പോൾ ‘കാസനോവ’യും ‘ലൈലാ ഓ ലൈല’യും കണ്ടാലോ എന്നുവരെ തോന്നിത്തുടങ്ങിയിട്ടുണ്ട്.

എന്റെ സ്വാമിയേ!

എന്റെ സ്വാമിയേ!

അയ്യപ്പനെ അല്ല, കേട്ടോ. പണ്ടൊക്കെ കഷ്ടം തോന്നിയാൽ അയ്യപ്പനെ അങ്ങനെ നീട്ടിവിളിക്കാമായിരുന്നു. ഇക്കാലത്ത് അങ്ങനൊക്കെ ചെയ്താൽ പിടലിയ്ക്ക് എപ്പൊ ലേബലടിച്ചു കിട്ടിയെന്ന് ചോദിച്ചാൽ മതി.

ഈ പറയുന്ന സ്വാമി, രാജു നാരായണസ്വാമി ഐഎ‌എസ്.

അപ്പൊ എന്റെ സ്വാമിയേ, നിങ്ങളെന്താ ഇങ്ങനെ! സത്യത്തിൽ നിങ്ങളോട് ഇഷ്ടമേ ഉള്ളൂ, കേട്ടോ. അതുകൊണ്ടാണ് ഇങ്ങനെ ആശ്ചര്യപ്പെട്ടതുപോലും.

പഠിപ്പിൽ എന്നും ഒന്നാമൻ. എന്നും പഠിച്ചുകൊണ്ടിരിക്കുന്നവൻ. സൽസ്വഭാവി. ലളിതജീവിതം നയിക്കുന്നവൻ. അഴിമതിവിരുദ്ധൻ. എന്നിട്ടും ശത്രുക്കൾ ധാരാളം.

താങ്കളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ പോകുന്നു. പെൻഷൻ പോലും ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ബാഡ് സർവീസ് റിപ്പോർട്ട് ചെയ്താണത്രേ പിരിച്ചുവിടാൻ പോകുന്നത്. ഇതല്ലാതെ വേറൊരു വരുമാനവുമില്ലെന്നാണ് ജനങ്ങൾക്കുമുമ്പിൽ താങ്കൾ വിതുമ്പിയത്.

ധാരാളം ആളുകൾ താങ്കൾക്ക് പിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചിട്ടുണ്ട്. ചിലരൊക്കെ ഇലക്ഷനു നിൽക്കാൻ പോലും പറയുന്നുണ്ട്. താങ്കൾക്കു തന്നെ അറിയാമല്ലോ ആ പറയുന്നതിനൊന്നിനും ഒരു വിലയുമില്ലെന്ന്. ഇലക്ഷനു നിന്നാൽ നാനൂറ് വോട്ടു പോലും തികച്ച് കിട്ടില്ല, സ്വാമീ. ജനം അങ്ങിനെയാണ്.ഈ ജനങ്ങളുടെ അവകാശങ്ങൾക്കും നന്മയ്ക്കും വേണ്ടിയാണ് താങ്കൾ ഇത്രയും പേരുടെ ശത്രുത വാങ്ങിക്കൂട്ടിയത്.

സർവീസ് ജീവിതത്തിന്റെ അവസാന കാലത്ത് താങ്കൾക്ക് സമ്പാദ്യമായുള്ളത് ഒരു സൽപ്പേര് മാത്രമാണ്. അതതു സമയത്ത് താങ്കൾക്കു ചുമതലയുണ്ടായിരുന്ന പൊതുസേവന വിഭാഗം എന്നും അഴിമതി കൂടാതെ നടത്തിക്കാൻ പരമാവധി ശ്രമിച്ചു എന്ന സൽപ്പേര്. അതുപോലും താങ്കളിൽനിന്ന് തട്ടിയെടുക്കാനാണ് അഴിമതിക്കാരുടെ വിശാല ശൃംഖല ശ്രമിക്കുന്നത്.

സ്വാമീ പുസ്തകങ്ങളിലുള്ള സത്യങ്ങൾ പോലല്ല തെരുവിലെ യാഥാർത്ഥ്യം. ഇന്ത്യ എന്ന മഹാരാജ്യം നിലനിൽക്കുന്നത് നിയമവാഴ്ചയുടേയും നീതിയുടേയും സത്യത്തിന്റേയും ബലത്തിലല്ല. ഉള്ളതുപറഞ്ഞാൽ നിയമം വള്ളിപുള്ളി വിടാതെ നാട്ടിൽ നടപ്പാക്കാൻ തുടങ്ങിയാൽ ജയിലുകൾ നടത്തിക്കാനുള്ള ആളുകൾ പോലും ബാക്കിയുണ്ടാവില്ല.

സ്വാമി ഫിസിക്സില് equilibrium of forces പഠിച്ചിട്ടില്ലേ? നമ്മുടെ രാജ്യം ഓരോ ദിവസവും കടന്നുപോകുന്നത് അനേകം പ്രതിലോമശക്തികളുടെ ബലാബലതിന്റെ അനന്തരഫലമായ സന്തുലനത്തിലാണ്. ഈ ബലാബലം ഒരു നിരന്തര പ്രതിഭാസമായതിനാൽ രാജ്യം ഒരിക്കലും ഒരിടത്ത് സ്ഥിരമായി നിൽക്കുന്നില്ല. ഓരോ സമയത്ത് ആരുടെ ഭാഗത്താണോ ശക്തി, അങ്ങോട്ടു നീങ്ങും. പുസ്തകങ്ങളുടെ ലോകത്തുനിന്ന് ഒന്നു പുറത്തിറങ്ങി, അധികാരത്തിന്റെ കവചമില്ലാതെ ഒന്നു തെരുവിലേക്കിറങ്ങിയാൽ അനുഭവപ്പെടുന്ന പച്ച യാഥാർത്ഥ്യമാണിത്, സ്വാമീ.

താങ്കളുടെ (വകുപ്പുതലത്തിൽ ഒതുങ്ങുന്ന) ഇടപെടൽ ഈ ബലാബലത്തിന്റെ സ്വാഭാവികമായ സന്തുലനത്തേയാണ് ബാധിക്കുന്നത്. ഉദാഹരണത്തിന് ഒരു കാര്യം നടക്കാൻ രാമുവിനും ദാമുവിനും കൈക്കൂലി കൊടുക്കണമെന്നിരിക്കട്ടെ. താങ്കളുടെ കീഴിലുള്ള ദാമുവിനെ ചൊൽപ്പടിക്കു നിർത്തുകയും അധികാരപരിധിക്ക് പുറത്തുള്ള രാമു യഥേഷ്ടം വിഹരിക്കുകയും ചെയ്യുമ്പോൾ പവർ ബാലൻസ് രാമുവിന്റെ ഭാഗത്തേയ്ക്ക് മാറുക മാത്രമാണ് ചെയ്യുന്നത്. പിന്നീട് താങ്കൾ സ്ഥലം മാറി പോയാലും ദാമുവിന് പഴയ സ്വാധീനം കിട്ടുക ദുഷ്കരമാണ്. ഇതാണ് പോകുന്നിടത്തെല്ലാം താങ്കൾക്ക് ശത്രുക്കളെ ഉണ്ടാക്കിയത്.

രണ്ടാമതായി താങ്കൾ അഴിമതി ഇല്ലാതാക്കാൻ തിരഞ്ഞെടുത്ത രീതിയാണ്. താങ്കൾ ഒരിക്കലും സമാനചിന്താഗതിക്കാരായ ആളുകളുമായി സംസാരിക്കാനോ ഒരു സംഘബലം രൂപപ്പെടുത്തിയെടുക്കാനോ ശ്രമിച്ചില്ല. അതിനായി താങ്കൾ കൂട്ടുപിടിച്ചത് അധികാരത്തെ മാത്രമാണ്. (സർക്കാർ ജീവനക്കാർ ഉൾപ്പെടേയുള്ള) ജനങ്ങളുമായി സഖ്യത്തിലാവുകയും ജനകീയ രീതിയിൽ അഴിമതിയെ നേരിടുകയും ചെയ്യുമ്പോഴാണ് ജനാധിപത്യ വ്യവസ്ഥയിൽ അതിന് സ്വീകാര്യതയുണ്ടാകുന്നത്. അധികാരത്തിന്റെ ബലം മാത്രമുപയോഗിച്ച് അതുചെയ്യുമ്പോൾ അതിൽ ഏകാധിപത്യപ്രവണതയാണ് അധികം പേരും കാണുക.

രാജ്യം ഇന്ന് വളരേ മാറിക്കഴിഞ്ഞിരിക്കുന്നു, സ്വാമീ. ആർക്കും ഒന്നിനും നേരമില്ല. മുന്നിലുള്ള അവസരം കടന്നുപിടിക്കുന്നതും വിട്ടുപോകുന്നതും തമ്മിൽ സഹസ്രകോടികളുടെ വ്യത്യാസം ഉണ്ടാകാവുന്ന കാലമാണിത്. ഇതിനിടയിൽ നിയമവും ശിഷ്ടാചാരവും ഔചിത്യവുമൊക്കെ പറഞ്ഞ് ഉടക്കുണ്ടാക്കുന്നവനാണ് അവസരങ്ങൾ വിട്ടുപോകുന്നതിന് കാരണക്കാരൻ എന്നുകൂടി വന്നാൽ ആരും താങ്കളെ വെച്ചുപൊറുപ്പിക്കില്ല.

സ്വാമിയുടെ സ്വഭാവത്തിന് ഈ ജോലി പറ്റില്ല. താങ്കളെ അവർ പിരിച്ചുവിടുകയാണെങ്കിൽ താങ്കൾ പോയേക്കുക. സത്യത്തിൽ താങ്കളുടെ പണം തട്ടിയെടുക്കണമെന്നൊന്നും അവർക്കും ഉദ്ദേശ്യമുണ്ടാവില്ല. ഒന്നൊഴിഞ്ഞു കിട്ടിയാൽ മതിയെന്നായിരിക്കും. ഇനി അഥവാ അല്ലെങ്കിൽത്തന്നെ കോടതി താങ്കൾക്ക് അർഹമായത് ഉത്തരവാക്കിത്തരുമെന്നുതന്നെയാണ് എന്റെ ഉറച്ച വിശ്വാസം.

അൻപതുവയസ്സല്ലേ ആയുള്ളൂ. താങ്കൾക്ക് ഇനിയും ജോലി കിട്ടും. കഴിയുന്നതും ഇന്ത്യയിൽനിന്ന് പുറത്തുകടക്കുക. വളരേ ഭംഗിയായി നിയമവ്യവസ്ഥ നിലനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങളുണ്ട്. അവിടെ പോയി ഏതെങ്കിലും നല്ല കോർപ്പറേറ്റ്/അക്കാദമിക്/ എൻജിഓ/ഐക്യരാഷ്ട്രസഭ/സർക്കാർ ജോലി ചെയ്യുക. ധാരാളം ഐഐടിക്കാരും ഐഐഎം‌കാരുമുണ്ട് ലോകമെമ്പാടും. അവരിൽ ഭൂരിഭാഗവും താങ്കളെ സഹായിക്കാൻ മുന്നോട്ടു വരും.

ഇന്ത്യയേയും ഇന്ത്യക്കാരേയും അവരുടെ വിധിയ്ക്ക് വിട്ടേക്കുക. താങ്കൾക്ക് ഒരേയൊരു ജീവിതമേയുള്ളൂ. ശിഷ്ടകാലമെങ്കിലും നല്ലോണം ജീവിക്കണ്ടേ?

മുംബൈ ടാക്കീസ്

എന്റെ വീട്ടുകാരി ഗർഭിണിയായിരിക്കുമ്പോൾ ഏതാണ്ട് മൂന്നുമാസത്തോളം ആശുപത്രിയിൽത്തന്നെയായിരുന്നു. അക്കാലത്ത് മറ്റേർണിറ്റി വാർഡിലുണ്ടായിരുന്ന പലരേയും ‘പരിചയപ്പെടാൻ’ സാധിച്ചിട്ടുണ്ട്.

അക്കൂട്ടത്തിൽ പതിനേഴു വയസ്സുണ്ടായിരുന്ന ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഏതാണ്ട് എട്ടുമാസത്തോളം ഗർഭിണി. ഏതുനേരവും ഛർദ്ദിയായതുകൊണ്ട് അഡ്മിറ്റ് ആയതാണ്. ആ കുട്ടി ബോയ്ഫ്രെണ്ടിൽ നിന്ന് ഗർഭം ധരിച്ചതാണ്. വൈകിയാണ് ഗർഭിണിയായ വിവരം അറിഞ്ഞത്, അതുകൊണ്ട് അലസിപ്പിക്കാനായില്ല. ഇതറിഞ്ഞയുടൻ ബോയ്ഫ്രെണ്ട് കളം വിട്ടു.

ആ ചെക്കനെതിരെ പീഡനക്കേസൊന്നും ഉണ്ടായില്ല. ഒരൊറ്റ പത്രത്തിലും വെണ്ടയ്ക്കാ വാർത്തകളുണ്ടായില്ല. എന്നുതന്നെയല്ല, നിയമപ്രകാരം ‘പങ്കാളികൾ’ എന്നു നിർവ്വചിക്കപ്പെടാവുന്ന യാതൊരു ജീവിതരീതിയും അവർ തമ്മിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് പെണ്ണിനോ കുട്ടിക്കോ ജീവനാംശം കൊടുക്കേണ്ട യാതൊരു ബാധ്യതയും ചെക്കനില്ല. കുട്ടിയുടെ ചിലവിനു കൊടുക്കേണ്ട ചുമതല ഇവിടുത്തെ (കനേഡിയൻ) സർക്കാരിന്റെ സോഷ്യൽ ഇൻഷുറൻസ് വിഭാഗത്തിനാണ്.

നാട്ടിലെ കാര്യം വേറെ ലെവലാണ്. വിവാഹേതരം ബന്ധം വിസ്തരിക്കുന്നിടത്തോളം രസം നാട്ടുകാർക്ക് മറ്റൊന്നില്ല. അതും ഒരു പ്രമുഖന്റെയാണെങ്കിൽ അതിലും രസം. അതും വിട്ട് ഒരു ‘തെറിച്ച’ പെണ്ണുമായിട്ടാണെങ്കിൽ, പിന്നെ പരമാനന്ദം. ഇതിപ്പൊ അതും വിട്ട്, പെണ്ണുകേസൊക്കെ നല്ലോണം വിസ്തരിച്ച് അതിന്റെ പേരിൽ വോട്ടു വാങ്ങി ഭരിക്കുന്ന പാർട്ടിയുമായി ബന്ധപ്പെടുത്താൻ സൌകര്യപ്പെടുന്ന ആളുകൂടിയാണ്. അടിപൊളീ!

എനിക്കീ പാർട്ടിയോട് തീരെ താല്പര്യമില്ലാത്തതാണ്. പക്ഷേ ഈ വിഷയത്തിൽ പലരും പാലിക്കേണ്ട മര്യാദ പാലിക്കുന്നില്ലെന്നത് കഷ്ടം തന്നെയാണ്.

ഒന്നാമതായി പ്രായപൂർത്തിയായ ആളുകൾക്ക് സ്വന്തം താല്പര്യപ്രകാരം ഏതുതരം ബന്ധങ്ങളിൽ ഏർപ്പെടുവാനും സ്വാതന്ത്ര്യമുണ്ട്. അതിന് തന്തയോടും തള്ളയോടും അനുവാദം ചോദിക്കുകയോ അവരുടെ സന്മാർഗ്ഗ രീതികളുമായി ചേരുന്നതാകുകയോ വേണമെന്ന് ഒരു നിർബന്ധവുമില്ല.

ആരോപണങ്ങൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. പീഡനം ഉണ്ടായോ, വഞ്ചന ഉണ്ടായോ, ജീവനാംശത്തിന് അർഹതയുണ്ടോ എന്നൊക്കെ കോടതി തീരുമാനിക്കട്ടെ. അതിനുമുമ്പുള്ള മാദ്ധ്യമവിചാരണയും നാറ്റിക്കലുമൊക്കെ തികച്ചും തെറ്റാണ്. ഇതൊക്കെ ഒന്നുമറിയാത്ത ഒരു കുട്ടിയേക്കൂടി ബാധിക്കുന്ന കാര്യമാണെന്ന തിരിച്ചറിവ് ഈ സദാചാരികൾക്കു വേണ്ടതാണ്.

നിയമത്തിന്റെ സ്വാഭാവിക വഴി തന്നെ ആരോപിതന് യാതൊരാനുകൂല്യവും നൽകാത്തതാണ് ഇത്തരം കാര്യങ്ങളിൽ. പോലീസും കോടതിയുമൊക്കെ അങ്ങ് മഹാരാഷ്ട്രയിലാണ്. നാട്ടുകാരായിട്ട് ചെണ്ടകൊട്ടേണ്ട യാതൊരു കാര്യവുമില്ല.

പ്രണയമെന്നത് ഏതൊരു പെൺകുട്ടിക്കും ഏറ്റവും മധുരമായ സ്വപ്നവും അനുഭവവുമാണ്. അവൾ ഒരു സ്ത്രീയായി വളരുകയും ലോകത്തിന്റെ ക്രൂരമായ രീതികൾക്കിടയിൽ അതിജീവനത്തിനായി പോരാടേണ്ടിവരികയും ചെയ്യുന്ന ഘട്ടത്തിലാണ് ഇത്തരം പൊട്ടിത്തെറികളുണ്ടാകുന്നത്. അവൾ ചെയ്യുന്നതിലെ ശരി അവൾക്കുമാത്രമേ അറിയൂ.

ഇതൊരു സ്വകാര്യ വിഷയമാണ്. രാഷ്ട്രീയമോ ഭരണപരമോ സാമൂഹികമോ ആയ യാതൊരു പ്രസക്തിയും ഇതിനില്ല. പോലീസും കോടതിയും ഇക്കാര്യത്തിൽ മാധ്യമങ്ങൾക്ക് യാതൊരു വിവരവും നൽകരുതെന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇവിടെയൊക്കെ വിചാരണയിൽ വരുന്ന കേസുകൾക്ക് പ്രസിദ്ധീകരണ നിരോധനം കോടതി തന്നെ ഉത്തരവാക്കുന്ന പതിവുണ്ട്. വാദിയുടെ സ്വകാര്യതയും പ്രതിയുടെ നിരപരാധിത്വ സാദ്ധ്യതയും സംരക്ഷിക്കുന്നതിനാണത്. ഇന്ത്യയിലും അങ്ങനെ നിയമങ്ങളുണ്ടാകണം.

(ഒന്നുകൂടി പറയുന്നു – ഈ പാർട്ടിയോട് എനിക്ക് യാതൊരു അനുഭാവവുമില്ല).